ഗോഹട്ടി: രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് മുന്നിൽ കൂറ്റൻ വിജയലക്ഷ്യം മുന്നിൽ വച്ച് ദക്ഷിണാഫ്രിക്ക. ദക്ഷിണാഫ്രിക്ക ഉയർത്തിയ 549 റൺസ് പിന്തുടർന്ന് രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യയ്ക്ക് മോശം തുടക്കം. നാലാം ദിവസത്തെ മത്സരം നിർത്തുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 27 റൺസെടുത്തിട്ടുണ്ട് ഇന്ത്യ.
നാല് റൺസുമായി കുൽദീപ് യാദവും രണ്ട് റൺസുമായി സായ് സുദർശനുമാണ് ക്രിസീലുള്ളത്. 13 റൺസെടുത്ത യശസ്വി ജയ്സ്വാളും ആറ് റൺസെടുത്ത കെ. എൽ. രാഹുലുമാണ് പുറത്തായത്. മാർക്കോ യാൻസനും സിമോൺ ഹാർമറും ആണ് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി രണ്ടാം ഇന്നിംഗ്സിൽ വിക്കറ്റ് വീഴ്ത്തിയത്.
മത്സരം വിജയിക്കാൻ ഒരു ദിവസം ബാക്കിനിൽക്കെ ഇന്ത്യയ്ക്ക് 522 റൺസ് കൂടി വേണം. എട്ട് വിക്കറ്റ് വീഴ്ത്താനായാൽ ദക്ഷിണാഫ്രിക്കയ്ക്കും മത്സരം സ്വന്തമാക്കാം. ഗോഹട്ടിയിൽ ആദ്യ ഇന്നിംഗ്സിൽ 489 റൺസെടുത്ത ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്സിൽ 260 റണ്‍സെടുത്ത് ഡിക്ലയർ ചെയ്യുകയായിരുന്നു. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ 201 റൺസെടുത്ത് പുറത്തായിരുന്നു.
രണ്ടാം ഇന്നിംഗ്സിൽ 94 റണ്‍സെടുത്ത ട്രിസ്റ്റൻ സ്റ്റബ്സാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. 35 റണ്‍സുമായി വിയാന്‍ മുള്‍ഡര്‍ പുറത്താകാതെ നിന്നു. റയാൻ റിക്കിള്ടൺ (35), എയ്ഡന്‍ മാര്‍ക്രം (29), ക്യാപ്റ്റൻ തെംബ ബാവുമ (മൂന്ന്), ടോണി ഡി സോര്‍സി (49) എന്നിവരുടെ വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്.
നാലുവിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സെന്ന നിലയിൽ ഉച്ചഭക്ഷണത്തിനു ശേഷം ബാറ്റിംഗ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്ക സ്കോർ 260ൽ നില്‍ക്കെ സ്റ്റബ്സിന്റെ വിക്കറ്റ് നഷ്ടമായതിനു പിന്നാലെ ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു.
ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ 62 റൺസ് വഴങ്ങി നാലു വിക്കറ്റെടുത്തപ്പോള്‍ വാഷിംഗ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റ് വീഴ്ത്തി. പരന്പരയിലെ ആദ്യ മത്സരത്തിൽ പരാജയപ്പെട്ട ഇന്ത്യയ്ക്ക് ഈ മത്സരത്തിലെ വിജയം അനിവാര്യമാണ്. അതേസമയം പരമ്പര തൂത്തുവാരുക എന്നതാണ് ദക്ഷിണാഫ്രിക്കയുടെ ലക്ഷ്യം.